സ്തുതികൾ

വാണിസ്തുതി




വാണീകടാക്ഷം 
വാണീമനോഹരീ, സപ്തസ്വരാംബികേ! 
നിത്യകടാക്ഷമായെന്നിലുണ്ടാവണേ.

നിന്നുടെ വീണയിൽ നർത്തനം ചെയ്തിടും
സപ്തസ്വരങ്ങളെക്കൈതൊഴാമെപ്പൊഴും.

പങ്കജവല്ലി നിൻ കീർത്തനം ചൊല്ലിടാം 
നിത്യമെൻ മാനസം ശുദ്ധമായ്ക്കാക്കണേ!

ചിന്തയിലെന്നുമേ നന്മയായെത്തിയെൻ
വാക്കിനെ സന്തതം കാത്തുകൊള്ളേണമേ!

തൂലികത്തുമ്പിലെത്തോരണമായ് ദിനം
നല്പദചിന്തയായെത്തണേയംബികേ!

നല്ലനല്ലാശയം ബുദ്ധിയിലെത്തുവാൻ
നിന്റെ കടാക്ഷമാണെന്നുമെന്നും വരം!



ശിവരാത്രിമാഹാത്മ്യം (കീർത്തനം )
ഓങ്കാരരൂപാ! മഹേശ്വരാ! നിൻ

പാദാരവിന്ദം തൊഴുതിടുന്നേൻ! 

ഈലോകസംഹാരമൂർത്തിഭാവ!
ലോകാധിനായകാ കൈതൊഴുന്നേൻ!
പാലാഴിമഥനം നടന്ന നേരം
നീ ചെയ്ത വിഷപാനധർമ്മകർമ്മം
ലോകത്തിന്നതിനാശമേറ്റിടാതെ
കാത്തോരു മാഹാത്മ്യമോർത്തിടും നാൾ.
ഈശന്നു വിഷബാധയേറ്റിടാതെ
നിദ്രയ്ക്കു ഭംഗം വരുത്തിടാനായ്
നോറ്റോരു ശിവരാത്രി നൽവ്രതത്തിൻ-
മാഹാത്മ്യത്തിരുശോഭ ഞാൻ തൊഴുന്നേൻ.
നിസ്വാർത്ഥത കനിഞ്ഞാ ദിനത്തിൽ
തുപ്പാതിറക്കാതെയാ വിഷത്തെ
തൊണ്ടയിൽ കൊണ്ട മഹാനുഭാവ!
ശ്രീനീലകണ്ഠാ, കൈതൊഴുന്നേൻ!
ആചാരമായ്‌ ബലിതർപ്പണനാൾ
ആത്മാക്കളെയെല്ലാം തൃപ്തരാക്കി
പൂജാവിധികളെയേറ്റിടും നിൻ -
സന്നിധാനത്തെയും കുമ്പിടുന്നേൻ!
ദേവാധിദേവാ, നിൻ മഹത്ത്വം
ഭൂലോകമാകെ നിറഞ്ഞുനില്ക്കും.
ശ്രീനീലകണ്ഠാ, മൃത്യുഞ്ജയാ
ശക്തിസ്വരൂപാ, കൈതൊഴുന്നേൻ !


സൂര്യസ്തുതി...

നിത്യവും വാനിലുദിച്ചുയർന്നെത്തി,

സത്യപ്രപഞ്ചമുണർത്തും ദേവാ!
ആയുരാരോഗ്യങ്ങളേകും വിഭാകരാ
കൈകൂപ്പി നിന്നെ വണങ്ങിടുന്നു.
ശക്തിയേകിയെന്നുംകാരുണ്യമായ്‌നിന്നു
ഞങ്ങളെക്കാക്കുന്ന സൂര്യദേവാ...
ചിത്തത്തിലെന്നും പ്രകാശം നിറച്ചു നീ
കൂരിരുൾ മാറ്റിയനുഗ്രഹിക്കൂ.
ആകാശനീലിമയിൽ ഞങ്ങൾ കാണുന്ന
ജീവനെ കാക്കുന്ന തേജോമയാ,
നന്മതൻ പാതയിലൂടെ നയിക്കണേ
സൗഭാഗ്യമേകണേ ഭാസ്ക്കരാ നീ...
ബാലാർക്കബിംബമായാകാശവീഥിയിൽ
ദർശനമേകുന്ന വിശ്വരൂപാ,
ലോകൈകനായകാ ശക്തിപ്രഭാവമേ
വാസരാധീശനെ കൈതൊഴുന്നേൻ.


വന്ദനം

പൂർവ്വദിക്കിലുദയമായി 

ഭൂവിനൊക്കെ നന്മയേകി,
സർവ്വശക്തിദായകൻ
സുപ്രസിദ്ധ ദേവനായി
പാരിലെന്നും പരിലസിക്കും
സൂര്യനെന്റെ വന്ദനം....
താമരയ്ക്കുനാഥനായി
വാനിലെന്നുമെത്തിയാൽ
കൂമ്പിനിന്നയിതൾകളെ
കൺകളാലുഴിഞ്ഞു മെല്ലെ
പ്രേമമോതി വിടർത്തിടുന്ന -
യർക്കനെന്റെ വന്ദനം.
പൂങ്കുയിലിൻ പാട്ടുകേട്ടു
പൂക്കളോടു പ്രണയമോതി
ചിത്രശലഭതോഴനായി
വാനിൽനിന്നുവന്നിടും
താരരാജരശ്മികൾ -
ക്കേകിടുന്നു വന്ദനം...


അർക്ക സ്തുതി   

ഇരുട്ടിന്റെ ലോകത്തു വെട്ടം പരത്തി

ഉണർത്തുന്നു സർവ്വം ജഗത്തിങ്കലെന്നും
മലയ്ക്കും ചെടിയ്ക്കും നടുക്കായിനിന്നു
വെളിച്ചം പരത്തുന്നൊരർക്കാ വണക്കം
കനൽക്കട്ടപോലെ ജ്വലിച്ചങ്ങുനിന്നു
വരം, വൈരരശ്മിയയച്ചെന്റെയുള്ളിൽ
കരുത്തുറ്റയൂർജ്ജം പകർന്നെന്നുമെത്തും
ദിനത്തിന്റെ നാഥാ, നമിക്കുന്നു നിത്യം.


ശ്രീ കൊടുങ്ങല്ലൂരമ്മേ !

ആദിപരാശക്തി !കൈരളീമാതാവേ!
ശ്രീ കൊടുങ്ങല്ലൂരിൽ വാണീടുമമ്മയെ !
ലോകാംബികേ തവ തൃക്കടാക്ഷങ്ങളാൽ,
ആധിയും വ്യാധിയും തീർത്തരുളീടണേ!
ഐശ്വര്യദായിനീ! ദുർഗേ മഹാകാളി !
പത്തിനീദേവി, ശ്രീ ഭദ്രകാളീ, രുദ്രേ !
മാരിസംരക്ഷകേ, രൗദ്രഭാവംബികേ,
നന്മയായെന്നും ജഗത്തിൽ വിളങ്ങണേ!
ദാരുകനിഗ്രഹേ! ദുർഗ്ഗതിനാശിനി!
ചെമ്പട്ടുചുറ്റിയ ദാരുബിംബാകൃതേ!
സപ്‌തമാതൃക്കളായ് മേവിടും ഭൂമികേ,
സത്യവും നീതിയും നിത്യം ജയിക്കണേ!
ശ്രീകുരുംബേശ്വരി! സുന്ദരി! ജഗദംബേ !
പരബ്രഹ്മരൂപിണി, ജ്ഞാനാംബികേ നിന്റെ
അഷ്ടബാഹുക്കളും തൃച്ചന്ദനച്ചാർത്തും
കണ്ടു തൊഴാനെന്നും ഭാഗ്യമുണ്ടാവണേ !

ഉണ്ണിപ്പാദങ്ങൾ


കണ്ണാ! നിൻ കുഞ്ഞിണപ്പാദം രണ്ടും
വെണ്ണക്കഥകളെ ചൊല്ലിടുമ്പോൾ,
ഇന്നും നിൻ പാദസരങ്ങളിലെ
മണിയെന്റെ നെഞ്ചിൽ കിലുങ്ങിടുന്നു.

കണ്ണാ! നിന്നോമനപ്പാദങ്ങളെൻ
കണ്ണിണകൾക്കെന്നും തൃക്കണിയായ്
നന്മച്ചിരാതിൻ പ്രകാശമേകി
പാരിലെ ജീവിതം ധന്യമാക്കി.


കണ്ണാ! നിൻ നീലിമവിരലുകളെൻ
മണിവീണതന്നിലെയീണങ്ങളായ്
കുഞ്ഞിളംകാൽനഖപ്പല്ലവിയെൻ
സപ്തസ്വരശ്രുതിരാഗതീർത്ഥം.


ആലിലക്കണ്ണന്റെ ലീലകളെ
ചൊല്ലാതെ ചൊല്ലുമിപ്പാദം രണ്ടും
കൺമുന്നിൽ കണ്ടു തൊഴുകൈയ്യോടെൻ
ആത്മാവതിലലിയാൻ കൊതിപ്പൂ.


ശിവസ്തുതി
ശിവശക്തിയൊരതിശക്തിയതമരുന്നൊരിയുലകിൽ,
ശിവമംഗളവിജയത്തിരുദിനമിന്നിതു മനമേ.

ശിവമന്ത്രമതുയരേണമെയതിസുന്ദരയൊലിയായ്,
ശിവപാർവ്വതിയരുളായ് വരുമകതാരിലെയൊളിയായ്.

ശിവരാത്രിയിലരുണാചലനരുളുന്നൊരു വ്രതവും,
ശിവനാമവുമുരുവിട്ടിതു കഴിയാമിനി സതതം.

പ്രതിസന്ധികളനുനാൾ വരുമതിനുള്ളൊരു തടയായ്,
മതിയിൽ വഴിയരുളീ മമ ദുരിതം കള ശിവനേ!

ദിവസംപ്രതി ധരയിൽ സുഖമരുളാനിനി വരണേ,
ഹരശങ്കര! ശിവശങ്കര! കരുണമായ!ശിവനേ!

അഭിപ്രായങ്ങള്‍